സിനിമാ വ്യാജപകര്‍പ്പുകള്‍ തടയാന്‍ സോഫ്റ്റ് വെയറുമായി യുവ എഞ്ചിനീയര്‍

തിരുവനന്തപുരം: ദൃശ്യം, ജില്ല, വീരം, ധൂം3 ഇപ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇവ. തീയേറ്ററുകളില്‍ തകര്‍ത്തോടുന്ന സിനിമകള്‍. പക്ഷേ വില്ലനായി വ്യാജ പകര്‍പ്പുകളും ഇന്റര്‍നെറ്റിലെത്തിക്കഴിഞ്ഞു. അതും റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ. പുതിയ സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പിടിയിലായിട്ടുണ്ട്. പക്ഷേ ഈ വിദ്യാര്‍ഥികള്‍ക്ക് വ്യാജപകര്‍പ്പുകള്‍ കിട്ടുന്നതെവിടെയാണ്? എങ്ങനെയാണ് വ്യാജപകര്‍പ്പുകള്‍ നിര്‍മ്മിക്കപ്പെടുന്നത്?

വ്യാജസിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് തടയുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് തിരുവനന്തപുരത്തുകാരനായ യുവ എഞ്ചിനീയര്‍ വര്‍ഗീസ് ബാബു പറയുന്നു. വെറുതെ പറയുന്നതല്ല. തീയേറ്ററുകളില്‍ നിന്ന് സിനിമ പകര്‍ത്തുന്നത് തടയാന്‍ താന്‍ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുമായാണ് വര്‍ഗീസ് ബാബു പൈറസികള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകുന്നത്.

തീയേറ്ററുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലും വീഡിയോ ക്യാമറകളിലും സിനിമകള്‍ പകര്‍ത്തുന്നത് തടയാന്‍ ഡിമോളിഷ് ഡ്യൂപ്ലിക്ക എന്ന സോഫറ്റ വെയറാണ് വര്‍ഗീസ് ബാബു വികസിപ്പിച്ചിരിക്കുന്നത്. ഡിമോളിഷ് ഡ്യൂപ്ലിക്ക തീയേറ്ററിനുള്ളില്‍ സ്ഥാപിക്കുകയാണെങ്കില്‍ എത്ര സാങ്കേതിക വിദ്യയുള്ള ക്യാമറ ഉപയോഗിച്ചാലും റെക്കോര്‍ഡ് ചെയ്യാനാകില്ലെന്നാണ് വര്‍ഗീസ് ബാബു പറയുന്നു.

ഡിമോളിഷ് ഡ്യൂപ്ലിക്കയിലുള്ള പ്രത്യേക തരംഗങ്ങള്‍ റെക്കോര്‍ഡിംഗ് സംവിധാനത്തെ നിര്‍വീര്യമാക്കും. ഈ സോഫ്റ്റ് വെയര്‍ നശിപ്പിക്കാനുമാകില്ലെന്നാണ് വര്‍ഗീസ് ബാബു അവകാശപ്പെടുന്നത്. തീയേറ്ററിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സെര്‍വറിലേക്കും സോഫ്റ്റ് വെയര്‍ ഡെവലപ് ചെയ്ത ആളിന്റെ സെര്‍വറിലേക്കും ആന്റി പൈറസി സെല്ലിലേക്കും ഉടനെ തന്നെ മെസേജ് പോവും. ഡിമോളിഷ് ഡ്യൂപ്ലിക്കയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന സോഫ്റ്റെവെയറിന്റെ ഡിവൈസ് സീരിയല്‍ നമ്പരും ഐഎംഇ നമ്പരുമടക്കം പിടിക്കപ്പെടും. തീയേറ്ററുകളില്‍ നിന്ന് മാത്രമല്ല എഡിറ്റിംഗ് സമയത്ത് ചിത്രം പകര്‍ത്തുന്നതു തടയാനും ഡിമോളിഷ് ഡ്യൂപ്ലിക്ക കൊണ്ട് സാധിക്കുമെന്നുമാണ് വര്‍ഗീസ് ബാബു അവകാശപ്പെടുന്നത്.

അഞ്ചുവര്‍ഷത്തോളമെടുത്ത് വികസിപ്പിച്ച ഡിമോളിഷ് ഡ്യൂപ്ലിക്ക തീയേറ്ററില്‍ സ്ഥാപിക്കാന്‍ പതിനഞ്ചു ലക്ഷത്തോളം രൂപയാണ് വിലവരുക. അതുകൊണ്ടുതന്നെ വ്യവസായാടിസ്ഥാനത്തില്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ സര്‍ക്കാരില്‍ നിന്നടക്കമുള്ള സഹകരണം ആവശ്യമുണ്ടെന്ന് വര്‍ഗീസ് ബാബു പറയുന്നു. ഇതിനായി കെഎസ്എഫ്ഡിസിയേയും മറ്റ് സിനിമാ സംഘടനകളേയും വര്‍ഗീസ് ബാബു സമീപിച്ചിട്ടുണ്ട്. ഈ സോഫ്റ്റ് വെയറിന്റെ സാധ്യതകള്‍ യു.ടി.ബി മോഷന്‍ പിക്ചേഴ്സ് പ്രതിനിധികള്‍ വര്‍ഗീസ് ബാബുവിനോട് ആരാഞ്ഞിട്ടുണ്ട്. യു.ടി.ബി മോഷന്‍ പിക്ചേഴ്സുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. സോഫ്റ്റ് വെയറിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും വര്‍ഗീസ് ബാബു പറഞ്ഞു.

ഈ സംരംഭത്തില്‍ സി എസ് അജിത്, ഗിരീഷ്, കൃഷ്ണദാസ്, അഖിലേഷ്, സജി എന്നീ സുഹൃത്തുക്കളാണ് വര്‍ഗീസ് ബാബുവിന് കൂട്ട്. ഹാക്ക് ലോക്ക് സൊലൂഷന്‍ എന്ന സ്വന്തം കമ്പനിയുടെ പേരിലാണ് വര്‍ഗീസ് ബാബു ഡിമോളിഷ് ഡ്യൂപ്ലിക്ക അവതരിപ്പിക്കുന്നത്.

Share This Post →

No comments:

Post a Comment