സിരകളില്‍ ക്രിക്കറ്റ് ജ്വരം നിറച്ച് 1983

1983... ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ടിലെ ലോഡ്സില്‍
ചെന്ന് നമ്മുടെ അണ്ണന്‍മാര്‍ കപ്പടിച്ച് ലോകത്തെ ഞെട്ടിച്ച വര്‍ഷം. അതില്‍ പിന്നെ ക്രിക്കറ്റ് നമുക്കൊരു ഉത്സവമായി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിന്റെ പ്രമേയം രമേശന്‍ എന്ന പത്തു വയസുകാരന്റെ ക്രിക്കറ്റ് ഭ്രാന്തിലേക്കാണ് ക്യാമറ പായിക്കുന്നത്. നേരിടുന്ന ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്താനുള്ള കളിക്കാരന്റെ ചങ്കൂറ്റം, ഈ സിനിമയുടെ കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ്. ക്രിക്കറ്റിനെ ജീവനും സച്ചിനെ ആത്മാവുമായി സ്വീകരിച്ചിട്ടുള്ള എല്ലാ ക്രിക്കറ്റ് പ്രേമികളെയും തൃപ്തിപ്പെടുത്താന്‍ തക്ക വെടിമരുന്ന് 1983 ലുണ്ട്. ഗൃഹാതുരസ്മരണകളുടെ സമ്മേളനക്കാഴ്ചയെ കുറുക്കുവഴികളില്ലാതെ മെനഞ്ഞെടുക്കാന്‍ സംവിധായകനു കഴിഞ്ഞതാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.
മലയാളത്തില്‍ സ്‍പോര്‍ട്സ് സിനിമകള്‍ ഇറങ്ങുന്നത്, മരുഭൂമിയില്‍ മഴ പെയ്യുംപോലെയാണ്. ബോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ വമ്പന്‍ ഹിറ്റുകളായ ഷാരൂഖിന്റെ ചക് ദേ ഇന്ത്യയും അമീര്‍ ഖാന്റെ ലഗാനും അടുത്തിടെ ഇറങ്ങിയ കൈ പോ ചെ യുടെയും മാതൃകയിലുള്ള ഒരു സിനിമയല്ല 1983. ജീവിതത്തില്‍ നേരിടുന്ന പന്തുകളിലൊക്കെ ഡിഫന്‍സ് കളിക്കാന്‍ വിധിക്കപ്പെട്ട, അല്ലെങ്കില്‍ തുടര്‍ച്ചയായി ഡക്ക് ആകേണ്ടിവരുന്ന രമേശന്‍ എന്ന ഒരു കളി ഭ്രാന്തന്റെ കഥയാണിത്. അയാളുടെ സൌഹൃദത്തിനും പ്രണയത്തിനുമെല്ലാം ക്രിക്കറ്റിന്റെ ഗന്ധമുണ്ട്. ക്രിക്കറ്റിനെ ലഹരിയായി കാണുന്ന പതിനൊന്നംഗ സംഘമാണ് രമേശന്റെ ടീം. കളിയിലായാലും കാര്യത്തിലായാലും ഒരേ മനസുള്ളവര്‍. ഇന്ന് 30 വയസുള്ള ഓരോ ക്രിക്കറ്റ് ആരാധകനും സിനിമക്കിടയില്‍ തങ്ങളുടെ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകും വിധമാണ് സിനിമയുടെ ഫ്ളാഷ് ബാക്ക്. കപിലിന്റെ ചെകുത്താന്മാര്‍ വേള്‍ഡ് കപ്പ് ഇന്ത്യയിലെത്തിച്ചത് കൂട്ടുകാരൊത്ത് ആഹ്ലാദിച്ച പത്തു വയസുകാരന്‍ രമേശന്‍ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിക്കറ്റിലെ ദൈവവും കൂട്ടരും ചേര്‍ന്നെത്തിച്ച ലോകകപ്പ് വിജയം ആഘോഷിക്കുന്നത് തന്റെ പത്തു വയസുകാരന്‍ മകനൊപ്പമാണ്. രമേശന്റെ കുട്ടിക്കാലവും യുവത്വവും വിവാഹജീവിതവുമെല്ലാം ക്രിക്കറ്റിനോടു ബന്ധിപ്പിച്ചാണ്  എബ്രിഡ് ഷൈന്‍ '1983' നമുക്കായി നല്‍കുന്നത്. രമേശന്റെ പ്രണയവും പരീക്ഷയും തോല്‍വികളും അടക്കം അയാളുടെ ജീവിതത്തിലെ ഓരോ ഏടുകളും ക്രിക്കറ്റിലെ സുപ്രധാന ദിനങ്ങള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്.
പരീക്ഷയുടെ തലേദിവസവും ഉറക്കമിളച്ച് ക്രിക്കറ്റ് കാണുന്ന കുട്ടിക്കാലം, തൊടിയിലും പാടത്തും പറമ്പിലും എന്തിന് ചെമ്മണ്‍പാതയിലും വരെ തെങ്ങിന്‍പട്ട വെട്ടിയുണ്ടാക്കിയ ബാറ്റുമായി റണ്‍സിനായി ഓടിയ കാലം. നേരം വെളുത്തോയെന്ന് അറിയാന്‍ പലവട്ടം ജനാലയിലൂടെ പുറത്തെ ഇരുട്ടുമായി കശപിശ കൂടിയ കാലം. സൂര്യന്‍ ഉദിച്ചുകഴിഞ്ഞാല്‍ ബാറ്റും ബോളുമായി ഇറങ്ങുകയായി. അയല്‍പക്കത്തെ കൂട്ടുകാരുമായി ക്രിക്കറ്റ് എന്ന ആവേശത്തെ നെഞ്ചിലേറ്റി പായാന്‍. പിന്നീടെന്നോ ജീവിതത്തിന്റെ പാഡടിഞ്ഞതോടെ നമ്മില്‍ നിന്നു അകന്നുപോയെ ആ കാഴ്ചകള്‍ എബ്രിഡ് ഷൈന്‍ ഒരു റിട്ടേണ്‍ ക്യാച്ച് പോലെ തിരിച്ചുതരികയാണ്, 1983 എന്ന ചിത്രത്തിലൂടെ. ഗ്രാമീണതയുടെ നൈര്‍മല്യവും പ്രണയത്തിന്റെ മധുരവും ജീവിതത്തിലെ കയ്പുനീരും... അങ്ങനെ എല്ലാം. ആരാധകര്‍ക്കു മുന്നില്‍ വികാരാധീനനായി കണ്ണീര്‍ പൊഴിയിച്ച് നിറഞ്ഞ ഗാലറിയിലേക്ക് കൈവീശി കടന്നുപോയ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുള്ള സമര്‍പ്പണം പോലെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്റെ വിടവാങ്ങല്‍ നിമിഷങ്ങളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പ് ഇന്ത്യയിലെത്തിച്ച വര്‍ഷം രമേശന് പത്തുവയസാണ്. അന്നുതൊട്ട് ഇങ്ങോട്ട് ജീവിതത്തിലെ ഓരോ മാറ്റങ്ങളിലും, എന്തിന് പ്രണയം നഷ്ടപ്പെടുമ്പോള്‍ പോലും ക്രിക്കറ്റിനോടും സൌഹൃത്തുക്കളോടും മാത്രമാണ് രമേശന്‍ ചങ്ങാത്തം കൂടുന്നത്. ക്രിക്കറ്റില്‍ സിക്സറുകള്‍ പായിക്കുകയും എന്നാല്‍ കാഴ്ചക്കാരുടെ നോട്ടത്തില്‍ ജീവിതത്തില്‍ തുടര്‍ച്ചയായി ഡക്കാകുയും ചെയ്ത, നഷ്ടങ്ങളുടെ സ്കോര്‍ കാര്‍ഡ് സൂക്ഷിച്ചുവെക്കുകയും ചെയ്യുന്ന രമേശന്‍. തനിക്ക് നേടാനാകാത്തത് തന്റെ മകനിലൂടെ കൈയെത്തിപ്പിടിക്കാന്‍ ഉത്സാഹിക്കുകയാണ് രമേശന്‍.
സവിശേഷമായ രചനാസൌഷ്ഠവമൊന്നും അവകാശപ്പെടാനില്ലെങ്കിലും, സംഗതി ആസ്വാദ്യകരമാക്കുവാന്‍ എബ്രിഡ് ഷൈനായി. ഒരൊറ്റ രംഗത്തില്‍, അല്ലെങ്കില്‍ അല്‍പ സമയം മാത്രം സ്‌ക്രീനിലെത്തുന്ന കഥാപാത്രങ്ങള്‍ പോലും ശ്രദ്ധയോടെ ചെയ്തു വെയ്ക്കുവാന്‍ സംവിധായകന്‍ കാട്ടിയ മികവും ചിത്രത്തിന് അനുകൂലമായി. കെട്ടുറപ്പുള്ള തിരക്കഥയും തന്മയത്വം ഒട്ടുംചോര്‍ന്നു പോകാത്ത അവതരണവും മനസിനെ തൊട്ടുണര്‍ത്തുന്ന കഥാ സന്ദര്‍ഭങ്ങളും സംഭാഷണവും. പൂര്‍ണമായും വിഷയത്തിനുള്ളില്‍ നിന്നുകൊണ്ട് കഥ പറയാന്‍ സംവിധായകന് കഴിഞ്ഞു. ചിത്രത്തില്‍ സ്വാഭാവികമായി കടന്നുവരുന്ന നിര്‍ദ്ദോഷ ഹാസ്യങ്ങളും ആസ്വാദ്യകരം. സാധാരണയുള്ള നാടന്‍ കഥകളിലെ അതിഭാവുകത്വങ്ങളോ നാടകീയതയോ പഴയ കളര്‍ടോണോ ഒന്നുമില്ലാതെ തനിനാടന്‍ ആണ് ചിത്രം. വിജയിക്കുവാനായി കഠിനാധ്വാനം ചെയ്യുക, അവിടെ കുറുക്കുവഴികള്‍ തേടാതിരിക്കുക എന്ന സച്ചിന്റെ വാക്കുകകള്‍ കടമെടുത്താണ് ചിത്രത്തിന്റെ അവസാനം. പ്രമേയത്തിലും ആഖ്യാനത്തിലും കഥാപാത്രങ്ങളിലും ലൊക്കേഷനുകളുടെ തെരഞ്ഞെടുപ്പിലും ഈ നാടന്‍ തനിമ തന്നെയാണ് 1983 യുടെ വിജയഘടകമെന്ന് വ്യക്തം. ന്യൂജനറേഷന്‍ കോപ്രായങ്ങളുടെ ഫോര്‍മുലകളോ വഴിത്തിരിവുകളുടെ പൊതുസമ്മേളനമോ ഈ ചിത്രത്തലില്ല എന്നതിന് സംവിധായകന് പ്രത്യേകം നന്ദി പറയണം. ആദ്യ പകുതിയില്‍ ഗൃഹാതുരതയുടെ കളി നിറയുമ്പോള്‍ രണ്ടാം പകുതി കളി കാര്യമാകുന്നു. നിവിന്‍ പോളിക്ക് കരിയറില്‍ കിട്ടിയതില്‍ ഏറ്റവും മികച്ച വേഷമാണ് രമേശന്‍ എന്ന കഥാപാത്രം. കയ്യടക്കത്തോടെ രമേശനെ അഭ്രപാളിയില്‍ എത്തിക്കാന്‍ നിവിന്‍ പോളിയെന്ന ജീവിതത്തിലെ ക്രിക്കറ്റ് പ്രേമിക്കായിട്ടുണ്ട്.
മക്കളുടെ സ്വപ്നങ്ങളും കഴിവുകളും തിരിച്ചറിയുന്നതില്‍ പഴയ, പുതിയ തലമുറകള്‍ പുലര്‍ത്തിയ വ്യത്യസ്ഥകാഴ്ചപ്പാട് ക്രിക്കറ്റ് ലഹരിയുടെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട് ചിത്രം. രമേശനെ മെക്കാനിക്കല്‍ എഞ്ചിനീയറാക്കണമെന്ന ആഗ്രഹത്തിന് വെള്ളവും വളവുമിടുന്ന അച്ഛന്‍ ഗോപി ആശാന്‍(ജോയ് മാത്യു). രമേശന്റെ അമ്മ(സീമ ജി നായര്‍)യ്ക്കാണെങ്കില്‍ ക്രിക്കറ്റിനെ കണ്ണെടുത്താന്‍ കണ്ടുകൂടാ. അക്കാലത്ത് നാട്ടില്‍ ടിവി ഉണ്ടായിരുന്ന ഏക വീട്ടിലെ കുടുംബനാഥയും ചോദിക്കുന്നത് ഇങ്ങനെ : ‘ഇതെന്നാ പ്രാരന്ത് കളിയാടാ പിള്ളേരെ’ എന്നാണ്. അങ്ങനെയിരിക്കെ ഒരു സിക്സറിന്റെ രൂപത്തില്‍ മഞ്ജുല എന്ന പെണ്‍കുട്ടി രമേശന്റെ കൂട്ടുകാരിയാകുന്നു. അഞ്ചാം ക്ലാസിലെ ബി ഡിവിഷനില്‍ പഠിച്ചിരുന്ന മഞ്ജുല ശശിധരന്‍(നിക്കി ഗല്‍റാനി) രമേശന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ഒരു മഴവില്ലിന്റെ തുണ്ടൊടിഞ്ഞുവീഴുന്നതു പോലെയായിരുന്നു. രമേശന്റെ ക്രിക്കറ്റ് തന്നെയായിരുന്നു അവരെ ഒരുമിപ്പിച്ചതും, വേര്‍പെടുത്തിയതും. ‘മാനം മര്യാദക്ക് നാലക്ഷരം പഠിച്ച് രക്ഷപെടേണ്ട പിള്ളേരെ നശിപ്പിക്കാനായി എല്ലാ നാട്ടിലും ഉണ്ടാകും കുറെ വേലയും കൂലിയുമില്ലാത്ത അലവലാതികള്‍’ ഗോപി ആശന്റെ ഈ ചോദ്യം യഥാര്‍ഥ ജീവിതത്തില്‍ കേള്‍ക്കാത്ത ക്രിക്കറ്റ് ഭ്രാന്തന്‍മാര്‍ കുറവായിരിക്കും. ഇതിഹാസ താരം സച്ചിനെക്കുറിച്ച് കേട്ടുകേഴ്‍വി പോലുമില്ലാത്ത വിവരദോഷികളായ സ്ത്രീ സാന്നിധ്യത്തെ ഈ ചിത്രത്തിലും അവതരിപ്പിച്ചതിനോടു മാത്രമാണ് പ്രേക്ഷകന് സ്വരച്ചേര്‍ച്ചയില്ലാതാകാന്‍ ഇടയുള്ളത്. ക്രിക്കറ്റ് കോച്ചായെത്തുന്ന അനൂപ് മേനോന്‍, രമേശന്റെ സംഘത്തിലെ പ്രധാനിയായി സൈജു കുറുപ്പ്, സ്വതസിദ്ധ തമാശകളുടെ പുത്തന്‍മുഖം ഗ്രിഗറി എന്നിവരും ഒരുപിടി പുതുമുഖ താരങ്ങളും ചിത്രത്തെ സമ്പന്നമാക്കുന്നു. ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ പി. ജയചന്ദ്രനും വാണി ജയറാമും ആലപിച്ച ഓലഞ്ഞാലി കുരുവി എന്ന ഗാനത്തിന് മനസില്‍ തങ്ങിനില്‍ക്കാന്‍ മാത്രം ഭംഗിയുണ്ട്. കൂട്ടായ്മകളെ എന്നും താലോലിക്കുന്ന ഗ്രാമീണതയില്‍ നാട്ടിന്‍പുറത്തിന്റെ നന്മയിലേക്കൊരു മടങ്ങിപ്പോക്കാണ് 1983. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ കളിക്കാരന്റെ ആത്മവിശ്വാസത്തോടെ എബ്രിഡ് ഷൈന്‍ ഇനിയെന്ന് പാഡണിയുമെന്ന് കാത്തിരിക്കാം.

Share This Post →

No comments:

Post a Comment