ഇലക്ട്രിക് കാറുകള്‍ മുരണ്ട് തുടങ്ങുന്നു

ജര്‍മന്‍ വാഹനനിര്‍മാണക്കമ്പനിയായ ഡെയ്ംലര്‍ എ.ജിയുടെ സൗണ്ട് എഞ്ചിനിയറാണ് ക്രിസ്‌റ്റോഫ് മെയര്‍. മെഴ്്‌സ്ഡിസ് െബന്‍സ് അടക്കം നിരവധി വാഹനബ്രാന്‍ഡുകളുടെ ഉടമകളാണ് ഡെയ്ംലര്‍ എ.ജി. കമ്പനി നിര്‍മിക്കുന്ന വാഹനങ്ങളുടെ എഞ്ചിനില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദം എത്ര കണ്ട് കുറയ്ക്കാനാകും എന്നതായിരുന്നു ഇത്രയും കാലം ക്രിസ്‌റ്റോഫ് മെയര്‍ ചിന്തിച്ചിരുന്നത്. ഇപ്പോഴിതാ എഞ്ചിനില്‍ നിന്ന് സ്വന്തമായൊരു ശബ്ദമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആഹഌദത്തിലാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും. ശബ്ദമില്ലാത്ത ഇലക്ട്രിക് കാറുകളുടെ എഞ്ചിന് വേണ്ടിയാണ് ഇവര്‍ ശബ്ദം സൃഷ്ടിച്ചിരിക്കുന്നത്.


ഇലക്ട്രിക് കാറുകളുടെ പ്രധാനപ്രശ്‌നമാണ് എഞ്ചിനുകളുടെ ശബ്ദമില്ലായ്മ. മണിക്കൂറില്‍ 32 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുമ്പോഴും ഇല വീഴുന്ന ശബ്ദം പോലും കാറില്‍ നിന്നുയരില്ല. അതിലും വേഗം കൂടിയാല്‍ ചെറിയൊരു ശബ്ദമുണ്ടാകും. ടയറുകള്‍ നിലത്തുരയുന്നതിന്റെയും കാറ്റ് വിന്‍ഡ് ഷീല്‍ഡില്‍ പതിക്കുന്നതിന്റെയും.
കാറോടുമ്പോള്‍ ശബ്ദമുണ്ടാകാത്തത് നല്ല കാര്യമല്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ ശബ്ദമില്ലാക്കാര്‍ നിരത്തിലിറങ്ങിയാല്‍ അപകടങ്ങളുടെ പൊടിപൂരമായിരിക്കും എന്നതാണ് യാഥാര്‍ഥ്യം. റോഡ് മുറിച്ചുകടക്കുമ്പോഴും വഴിയരികിലൂടെ നടക്കുമ്പോഴും തൊട്ടുപുറകിലൂടെ ഒരു ഇലക്ട്രിക് കാര്‍ സഞ്ചരിക്കുന്നത് നിങ്ങള്‍ അറിയുകയേയില്ല. ഇതുണ്ടാക്കുന്ന പൊല്ലാപ്പ് ഇലക്ട്രിക് കാറുകള്‍ വ്യാപകമാകുന്ന യൂറോപ്യന്‍ നഗരങ്ങളെല്ലാം അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്.
ഇതേത്തുടര്‍ന്നാണ് ഇനിയിറങ്ങുന്ന ഇലക്ട്രിക് കാറുകളുടെ എഞ്ചിനുകള്‍ക്കെല്ലാം എന്തെങ്കിലുമൊരു ശബ്ദം നല്‍കാന്‍ വാഹനക്കമ്പനികള്‍ തീരുമാനിച്ചത്.
ഡെയ്ംലറിന്റെ ഇലക്ട്രിക് കാറായ ഇ-സ്മാര്‍ടിന്റെ എഞ്ചിന് മുഴക്കമുള്ള മുരള്‍ച്ചയാണ് ക്രിസ്‌റ്റോഫും കൂട്ടരും സമ്മാനിച്ചിരിക്കുന്നത്. പൂച്ച മുരളുന്നത് കേട്ടിട്ടില്ലേ, ഏതാണ്ടതുപോലെയുള്ള ശബ്ദമായിരിക്കും കാറോടുമ്പോള്‍ കേള്‍ക്കാനാകുക. കാറിന്റെ ആക്‌സിലറ്റേറുമായാണ് ഈ സൗണ്ട് സിസ്റ്റം ബന്ധിപ്പിച്ചിരിക്കുന്നത്. ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തുമ്പോള്‍ മുരള്‍ച്ച കൂടും.


ഡെയ്ംലര്‍ എ.ജി. മാത്രമല്ല റിനോയും നിസാനുമൊക്കെ തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ക്ക് കൃത്രിമശബ്ദം നല്‍കിക്കഴിഞ്ഞു. പ്യുവര്‍, ഗ്ലാം, സ്‌പോര്‍ട്ട് എന്നീ മൂന്ന് സൗണ്ട് ഓപ്ഷനുകളുണ്ട് റിനോയുടെ ഇലക്ട്രിക് കാര്‍ സൂവിന്. നിസാന്റെ ഇലക്ട്രിക് കാര്‍ ലീഫിനാകട്ടെ ഒരൊറ്റ ശബ്ദം മാത്രമേയുള്ളൂ.
'സാദാ കാറുകളുടെ എഞ്ചിന്റെ ശബ്ദം അതേപടി അനുകരിക്കാനല്ല ഞങ്ങളുടെ ശ്രമം, പുതുതായൊരു ശബ്ദം സൃഷ്ടിക്കാനാണ'- ഔഡിയുടെ ശബ്ദവിഭാഗം തലവന്‍ റാള്‍ കുന്‍കെല്‍ പറയുന്നു. ഈ വര്‍ഷമിറങ്ങുന്ന ഔഡിയുടെ ഇലക്ട്രിക് ഹൈബ്രിഡ് കാര്‍ എ3 ഇ-ട്രോണില്‍ ഈ ശബ്ദം കേള്‍ക്കാനാകും. 'കിളികള്‍ കരയുന്നതോ, ഇലകള്‍ പൊഴിയുന്നതോ പോലുള്ള ശബ്ദം നല്‍കാനായിരുന്നു ആദ്യം ഞങ്ങള്‍ ആലോചിച്ചത്. പിന്നീടത്തരം നീക്കങ്ങള്‍ ഉപേക്ഷിച്ചു'- കുന്‍കെലിന്റെ വാക്കുകള്‍. ഔഡിയുടെ തനതായ ശബ്ദമെന്തെന്നറിയാന്‍ എ3 ഇ-ട്രോണ്‍ നിരത്തിലിറങ്ങുന്നത് വരെ കാത്തിരുന്നേ പറ്റൂ.

Share This Post →

No comments:

Post a Comment