ഫേസ്ബുക്കും ട്വിറ്ററും നിരീക്ഷിക്കുമെന്ന് സുശീല്‍കുമാര്‍ ഷിന്‍ഡെ

പാട്ന: സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെ പോസ്റ്റുകളും ചിത്രങ്ങളും നിരീക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. അടുത്തിടെ ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ മുസാഫര്‍നഗറില്‍ വര്‍ഗീയ കലാപത്തിന് ഇടയായ സാഹചര്യത്തിലാണിത്. ഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ഓഫീസിലിരുന്ന് താന്‍ കണ്ടിട്ടുണ്ട്. പാട്നയില്‍ ഒരു ഹിന്ദി ദിനപത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്.

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ചില വ്യാജപ്രചാരങ്ങളുണ്ടായപ്പോള്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമ്പോള്‍, അത് നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നത് നല്ല കാര്യമല്ല. മാധ്യമങ്ങള്‍ നല്‍കുന്ന പല വാര്‍ത്തകളുടെയും സത്യസന്ധതയെക്കുറിച്ച് ഇക്കാലത്ത് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Share This Post →

No comments:

Post a Comment